Leader Page
വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കു വിശദീകരണം ആവശ്യമില്ല. സമരനായകൻ ആയിരുന്ന വി.എസ്. അച്യുതാനന്ദൻ ഭരണനായകൻ ആയപ്പോഴും ഉള്ളിലെ സമരവീര്യം പാടെ ഉപേക്ഷിച്ചിരുന്നില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള രാഷ്ട്രീയ നേതാക്കളിലൊരാൾകൂടിയായിരുന്നു കറകളഞ്ഞ ഈ കമ്യൂണിസ്റ്റ് നേതാവ്.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരിക്കെ വിവിധ വിഷയങ്ങളെക്കുറിച്ചു വിശദമായി പഠിക്കാൻ വി.എസ് ശ്രമിച്ചിരുന്നു. കലാലയ വിദ്യാഭ്യാസത്തേക്കാളേറെ, കടുത്ത ജീവിതാനുഭവങ്ങളിൽനിന്ന് ആർജിച്ചെടുത്തതായിരുന്നു വി.എസിന്റെ ആഴത്തിലുള്ള അറിവ്. പ്രത്യേക ശൈലിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ മൂർച്ച അറിയാത്ത ഇതര രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ കുറവാണ്. നീട്ടിയും കുറുക്കിയും ആവർത്തിച്ചുമുള്ള വി.എസിന്റെ പ്രസംഗശൈലി ലക്ഷങ്ങളെയാണ് ആകർഷിച്ചത്.
തൊഴിലാളികളോട് പ്രത്യേക ആഭിമുഖ്യം പുലർത്തിയിരുന്നപ്പോഴും വോട്ടുബാങ്കിനു വേണ്ടി മാത്രം തീവ്രമതസംഘടനകളെ താലോലിക്കാൻ വി.എസ് തയാറായിരുന്നില്ല. കോളേജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെ പിന്നീട് നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിനെതിരേ 2010ൽ ഡൽഹിയിൽ വി.എസ് നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ വർഗീയവും ഭിന്നിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിലാണു പോപ്പുലർ ഫ്രണ്ട് ഏർപ്പെടുന്നതെന്ന് അന്ന് വി.എസ് തുറന്നടിച്ചു.
യുവാക്കളെ ഇസ്ലാമിലേക്ക് ആകർഷിക്കാനും മുസ്ലിം സ്ത്രീകളെ വിവാഹം കഴിക്കാൻ പ്രേരിപ്പിക്കാനും പിഎഫ്ഐ പണം ഒഴുക്കുകയാണെന്നു വരെ അന്ന് മുഖ്യമന്ത്രി പറഞ്ഞു. വി.എസിന്റെ പ്രസ്താവനയ്ക്കെതിരേ ചില മുസ്ലിം സംഘടനകളും യുഡിഎഫും പ്രതിഷേധിച്ചെങ്കിലും പറഞ്ഞതു വസ്തുതകളാണെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രി. തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരേ മുഖം നോക്കാതെ പിന്നീടും വി.എസ് നിലപാടുകളെടുത്തു.
കേരളത്തിനു വേണ്ടി ജീവിച്ചു
1990കളുടെ ആരംഭം മുതലാണ് ദീപിക ലേഖകനെന്ന നിലയിൽ വി.എസുമായി പരിചയപ്പെട്ടത്. കേരളത്തെ പിടിച്ചുകുലുക്കിയ പാമോയിൽ ഇറക്കുമതി അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണു വി.എസുമായി കൂടുതൽ അടുത്തത്. പാമോയിൽ ഇടപാടു സംബന്ധിച്ച സിഎജി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ ആദ്യം കിട്ടിയത് ദീപികയ്ക്കായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വി.എസ് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്കു ക്ഷണിച്ചു. അന്നു തുടങ്ങിയ ആത്മബന്ധം അവസാനകാലം വരെയും ശക്തമായി തുടർന്നു. മുഖ്യമന്ത്രിയെന്ന നിലയിലും സിപിഎം പിബി, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനുമായി ഡൽഹിയിലെത്തുന്പോഴൊക്കെ വി.എസുമായി ഏറെ നേരം സംവദിക്കാൻ അവസരം ലഭിച്ചു. തിരുവനന്തപുരത്തെ ജീവിതകാലത്തും പിന്നീടുള്ള യാത്രകളിലും വി.എസുമായി പലതവണ കൂടിക്കാഴ്ചകൾ നടത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ഡൽഹിയിലെ ആദ്യവരവിൽ വി.എസുമായി ഒരു മണിക്കൂറോളം സമയം നേരിട്ടു ചർച്ച നടത്തിയതു മറക്കില്ല. കേരളത്തിന്റെ വികസന കാര്യങ്ങളിൽ വി.എസിന്റെ കാഴ്ചപ്പാടുകളോടും കർക്കശ നിലപാടുകളോടും വിയോജിപ്പുണ്ടായിരുന്നെങ്കിലും ലേഖകന്റെ നിർദേശങ്ങൾക്ക് അദ്ദേഹം എപ്പോഴും വില കൽപിച്ചു.
കൊച്ചി മെട്രോയുടെ സംഭവം
കൊച്ചി മെട്രോ റെയിൽ നിർമാണത്തോടും എക്സ്പ്രസ്വേ നിർമാണത്തോടും തുടക്കം മുതൽ വി.എസിന് എതിർപ്പുണ്ടായിരുന്നു. അഴിമതി മുതൽ അനാവശ്യം വരെയുളള ന്യായങ്ങളാണ് അദ്ദേഹം പറഞ്ഞിരുന്നത്. ലേഖകനാകട്ടെ രണ്ടു പദ്ധതികളും കേരളത്തിന് അനിവാര്യമാണെന്ന നിലപാടും. മുഖ്യമന്ത്രിയായശേഷം ഡൽഹിയിലെത്തിയപ്പോൾ ഇവയെക്കുറിച്ചു മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് അദ്ദേഹം തയാറായി. കേരള ഹൗസിലെ 204-ാം നന്പർ മുറിയിൽ വാതിലടച്ചിട്ടു നടത്തിയ ചർച്ചയിലും ആദ്യം വി.എസ് വഴങ്ങിയില്ല. കൊച്ചി മെട്രോയും അതിവേഗ റോഡും വേണമെന്നതു കേരളത്തിലെ ഭൂരിപക്ഷം ജനതയുടെയും താത്പര്യമാണെന്നു വാദിച്ചപ്പോൾ, വി.എസ് എതിർത്തു. ഇടയ്ക്ക് അൽപം രോഷാകുലനായി. "എങ്കിൽ താങ്കളങ്ങ് എഴുതിയുണ്ടാക്ക്’ എന്നു വരെ പറഞ്ഞു. വാക്കുകളിലെ ഗൗരവം പക്ഷേ മനസിലുണ്ടായില്ല.
കുറച്ചുനേരം കൂടി സംസാരിച്ചപ്പോൾ, ഡൽഹി മെട്രോ കാണാൻ പോകാമെന്നു മുഖ്യമന്ത്രി സമ്മതിച്ചു. ഡൽഹി മെട്രോ തലവനായിരുന്ന ഇ. ശ്രീധരനുമായി ബന്ധപ്പെട്ടു. ഉടൻ തന്നെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയോടു സംസാരിക്കാമെന്ന് ശ്രീധരൻ പറഞ്ഞു. ശ്രീധരനുമായി വി.എസ് നടത്തിയ ചർച്ചയിൽ പെട്ടെന്നു മഞ്ഞുരുകി.
പിറ്റേന്നു രാവിലെ തന്നെ ഡൽഹി മെട്രോയിൽ കേരള മുഖ്യമന്ത്രിയുടെ സഞ്ചാരത്തിനായി വേണ്ട ക്രമീകരണങ്ങൾ ശ്രീധരൻ നേരിട്ടു ചെയ്തു. ആ മെട്രോ ട്രെയിൻ യാത്രയിൽ മുഖ്യമന്ത്രിയോടൊപ്പം ശ്രീധരനും ദീപിക ലേഖകനും ഉണ്ടായിരുന്നു. മെട്രോ ട്രെയിൻ യാത്ര വി.എസിന് നന്നായി ബോധിച്ചു. തിരികെയെത്തിയപ്പോൾ ഇതു കേരളത്തിനുമാകാം എന്ന നിലപാടിലേക്കു അയഞ്ഞു. കാര്യങ്ങൾ ബോധ്യപ്പെട്ടാൽ, സംസ്ഥാനത്തിന്റെ താത്പര്യത്തിന് പ്രധാനമെങ്കിൽ, വിട്ടുവീഴ്ച ചെയ്യാൻ അദ്ദേഹം തയാറായിരുന്നു, അതാണ് വി.എസ്.
ദീപികയുടെ സ്നേഹിതൻ
ദീപികയുടെ 125-ാം വാർഷികാഘോഷങ്ങളുടെ സമാപനത്തിനായി 2013 ഏപ്രിലിൽ കോട്ടയത്തു നടന്ന സമ്മേളനത്തിൽ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദൻ പങ്കെടുത്തു. പ്രതിരോധമന്ത്രിയായിരുന്ന എ.കെ. ആന്റണി ഉദ്ഘാടനം ചെയ്ത ശതോത്തര രജത ജൂബിലി സമാപനത്തിൽ ദീപികയുടെ ശക്തിയും പ്രസക്തിയും ഊന്നിപ്പറയാൻ വി.എസ് മടിച്ചില്ല. ദീപികയുടെ സത്യസന്ധമായ പത്രപ്രവർത്തനത്തെ അദ്ദേഹം ശ്ലാഘിച്ചു. വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മന്ത്രിമാരായ കെ.എം. മാണി, കെ.വി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ. ബാബു തുടങ്ങിയവരെയെല്ലാം സാക്ഷി നിർത്തിയായിരുന്നു വി.എസിന്റെ പ്രസംഗം. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ അന്നത്തെ രാഷ്ട്രപതി പ്രതിഭ പാട്ടീലാണ് ദീപികയുടെ ശതോത്തര രജതജൂബിലി ഉദ്ഘാടനം ചെയ്തത്. ഒരിക്കൽ തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിന് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്ന ആഗ്രഹം അറിയിച്ചു.
ക്ലിഫ് ഹൗസിനടുത്താണ് വീടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയെയോ, മുഖ്യമന്ത്രി അദ്ദേഹത്തെയോ മുന്‍പു പരിചയപ്പെട്ടിട്ടില്ല. സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി വി.എസിനെ വിവാഹത്തിനു ക്ഷണിച്ചു. വരുമെന്നു മുഖ്യമന്ത്രി ഉറപ്പു പറഞ്ഞില്ല. പക്ഷേ വിവാഹദിവസത്തിനു മുന്‍പായി മുഖ്യമന്ത്രി ആ വീട്ടിൽ ചെന്നു. നല്ല സുഹൃത്തുക്കൾ പറയുന്നതു കേൾക്കാൻ എന്നും വി.എസ് പ്രത്യേക താത്പര്യം കാണിച്ചു. എന്നാൽ, രാഷ്ട്രീയത്തിലെയും ഭരണത്തിലെയും ചില സുഹൃത്തുക്കൾ അദ്ദേഹത്തിനു തന്നെ പാരയായെന്നു എതിരാളികൾ പറയുന്നു.
ജനകീയ സംശുദ്ധ നേതാവ്
കേരള ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തിയ ജനകീയ പോരാളിയും നായകനുമായി വി.എസ് ഏറെക്കാലം കേരളജനതയുടെ ഹൃദയത്തിലുണ്ടാകും. അഴിമതിക്കെതിരേ പോരാടിയ സംശുദ്ധ രാഷ്ട്രീയക്കാരനെന്നതു വി.എസ് അറിയാതെ കൈവന്ന കിരീടമാണ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും ഭരണത്തിലും വി.എസിന് പകരം വി.എസ് മാത്രം.
Leader Page
കേരളത്തിൽ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിൽ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വിഎസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി.എസ്. അച്യുതാനന്ദൻ.
ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് ജനങ്ങൾക്കൊപ്പംനിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനികചരിത്രവുമായി വേർപെടുത്താനാവാത്ത വിധം ഇഴചേ ർന്നു നിൽക്കുന്നു. കേരള സർക്കാരിനെയും സിപിഎമ്മിനെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും പ്രതിപക്ഷത്തെയും വിവിധ ഘട്ടങ്ങളിൽ നയിച്ച വി എസിന്റെ സംഭാവനകൾ സമാനതകളില്ലാത്തവയെന്നും കേരളത്തിന്റെ രാഷ്ട്രീയ ഈടുവയ്പിന്റെ ഭാഗമാണെ ന്നും ചരിത്രം രേഖപ്പെടുത്തും.
ഒരു കാലഘട്ടത്തിന്റെ അസ്തമയമാണു വിഎസിന്റെ വിയോഗത്തോടെ സംഭവിക്കുന്നത്. പാർട്ടിക്കും വിപ്ലവപ്രസ്ഥാനത്തിനും ജനാധിപത്യ പുരോഗമന പ്രസ്ഥാനത്തിനാകെയും കനത്ത നഷ്ടമാണ് ഇതു മൂലമുണ്ടായിട്ടുള്ളത്.
അസാമാന്യമായ ഊർജവും അതിജീവന ശക്തിയും കൊണ്ടു വിപ്ലവ പ്രസ്ഥാനത്തിൽ അടയാളപ്പെടുത്തപ്പെട്ട സംഭവബഹുലമായ ജീവിതമായിരുന്നു വിഎസിന്റേത്. കേരളത്തിന്റെയും കമ്യൂണിസ്റ്റ് പാർട്ടിയുടെയും ചരിത്രത്തിലെ സമരഭരിതമായ അധ്യായമാണ് സഖാവ് വി.എസ്. അച്യുതാനന്ദന്റെ ജീവിതം.
തൊഴിലാളി -കർഷകമുന്നേറ്റങ്ങൾ സംഘടിപ്പിച്ചു പ്രസ്ഥാനത്തിനൊപ്പം വളർന്ന സഖാവിന്റെ രാഷ്ട്രീയജീവിതം, ജന്മിത്വവും ജാതീയതയും കൊടികുത്തി വാണിരുന്ന ഇരുണ്ട കാലത്തെ തിരുത്താനുള്ള സമരങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്.
എളിയ തുടക്കത്തിൽനിന്ന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹം എത്തിയത് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വളർച്ചയുടെ പടവുകളിലൂടെയാണ്. കമ്യൂണിസ്റ്റ് നേതാവെന്ന നിലയിലും നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷനേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും വി.എസ് നൽകിയ സംഭാവനകൾ നിരവധിയാണ്.
‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ’ എന്ന സംഘടനയുടെ രൂപീകരണത്തിലും പിന്നീട് അത് കേരളത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനങ്ങളിലൊന്നായ ‘കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ’ആയി വളർന്നതിലും വി. എസ്. വഹിച്ചത് പകരം വയ്ക്കാനില്ലാത്ത പങ്കാണ്.
വി.എസിന്റെ നേതൃത്വത്തിൽ നടന്ന എണ്ണമറ്റ സമരങ്ങൾ കുട്ടനാടിന്റെ സാമൂഹികചരിത്രം തന്നെ മാറ്റിമറിച്ചു. മെച്ചപ്പെട്ട കൂലിക്കും ചാപ്പ സമ്പ്രദായം നിർത്തലാക്കുന്നതിനും ജോലി സ്ഥിരതയ്ക്കും മിച്ചഭൂമി പിടിച്ചെടുക്കുന്നതിനുമൊക്കെ നടന്ന സമരങ്ങളുടെ മുൻനിരയിൽ അദ്ദേഹം ഉണ്ടായിരുന്നു.
1948ൽ പാർട്ടി നിരോധിക്കപ്പെട്ടതിനെ ത്ത ുടർന്ന് അറസ്റ്റിലായി. 1952ൽ പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിൽ ഐക്യകേരളത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയിരുന്ന പ്രക്ഷോഭങ്ങളിൽ സജീവമായി.
1957 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്ന സമയത്ത് പാർട്ടിയുടെ ആലപ്പുഴ ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നുള്ള ഘട്ടത്തിൽ റിവിഷനിസത്തിനെതിരേയും പിന്നീടൊരു ഘട്ടത്തിൽ അതിസാഹസിക തീവ്രവാദത്തിനെതിരെയും പൊരുതി പാർട്ടിയെ ശരിയായ നയത്തിൽ ഉറപ്പിച്ചു നിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു.
കേവല രാഷഷ്ട്രീയത്തിനപ്പുറത്തേക്കുപോയി പരിസ്ഥിതി, മനുഷ്യാവകാശം, സ്ത്രീസമത്വം തുടങ്ങിയ വിവിധങ്ങളായ മേഖലകളിൽ വിഎസ് വ്യാപരിച്ചു.സഖാവ് വി.എസിന്റെ നിര്യാണം പാർട്ടിയെയും നാടിനെയും സംബന്ധിച്ചിടത്തോളം നികത്താനാകാത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.
Leader Page
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കമ്യൂണിസ്റ്റ് വിസ്മയമാണു വി.എസ്. അച്യുതാനന്ദൻ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രണ്ടാം പാദത്തിലും ജ്വലിച്ചുനിന്ന ലോക കമ്യൂണിസ്റ്റ് നേതാക്കളിൽ പ്രമുഖൻ.
ബ്രിട്ടീഷ് ആധിപത്യത്തിൽ ഒന്നര നൂറ്റാണ്ടിലേറെ കാലം അടിമരാജ്യമായി കഴിഞ്ഞ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള നാട്ടുരാജാവിന്റെ ഭരണത്തിനെതിരേ സായുധകലാപം നയിച്ച ഇരുപതുകാരനായ ഒരു കമ്യൂണിസ്റ്റുകാരൻ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യപാദത്തിൽ തന്റെ 82-ാം വയസിൽ ബാലറ്റ് പേപ്പറിലൂടെ അതേ രാജ്യത്തിന്റെ ഭരണാധികാരിയായ അപൂർവ ചരിത്രനായകനാണ് വി.എസ്. അച്യുതാനന്ദൻ. സാർവദേശീയമായോ ദേശീയമായോ പ്രാദേശികമായോ ഒരു നേതാവും നേരിട്ടിട്ടില്ലാത്ത തിക്താനുഭവങ്ങളും പ്രതിസന്ധികളും ഏറ്റുമുട്ടലുകളും എതിർപ്പുകളും നേരിട്ടുകൊണ്ടാണ് വി.എസ് എന്ന അതിസാഹസികനായ ഒറ്റയാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃപദവിയിലേക്കും ജനഹൃദയങ്ങളിലേക്കും പടവെട്ടിക്കയറിയത്. രാഷ്ട്രീയചരിത്രത്തിൽ നയങ്ങളുടെയും നിലപാടുകളുടെയും വിട്ടുവീഴ്ചയില്ലായ്മയുടെയും പേരിൽ ഇത്രയേറെ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും അച്ചടക്കനടപടികൾക്കു വിധേയനാവുകയും ചെയ്ത ഒരു നേതാവും കമ്യൂണിസ്റ്റ് പാർട്ടിയിൽ കാണില്ല. പുന്നപ്രയിലും വയലാറിലും സമരധീരന്മാരുടെ രക്തം വീണു പിൽക്കാലത്തു ചുവന്നുതുടുത്ത വെണ്മണലിൽ അമർത്തിച്ചവിട്ടി നടന്നുകയറിയ വി.എസ് കേരളത്തിലെ വിവിധ ജീവിതമേഖലകളിൽനിന്നു സംഘാടക പ്രതിഭകളെ കണ്ടെത്തിയ സാക്ഷാൽ പി. കൃഷ്ണപിള്ള കണ്ടെത്തിയ അപൂർവജനുസ് ആയിരുന്നു.
കേരളത്തിന്റെ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ എന്നീ നിലകളിൽ കേരളസമൂഹത്തിന് ഒരിക്കലും മറക്കാനാകാത്ത ചരിത്രം സൃഷ്ടിച്ച നിരവധി പോരാട്ടങ്ങൾക്കും നയപരമായ തീരുമാനങ്ങൾക്കും നേതൃത്വം കൊടുത്ത ചരിത്രപുരുഷനാണ് വി.എസ്. അച്യുതാനന്ദൻ. പത്തു പ്രാവശ്യം അദ്ദേഹം നിയമസഭയിലേക്കു മത്സരിച്ചിട്ടുണ്ട്; ഏഴു തവണ വിജയിച്ചു. മൂന്നു തവണ തോറ്റു.
യാന്ത്രികമായി പാർട്ടി കമ്മിറ്റികൾ ചേർന്ന് ഘടകത്തിന്റെ മുൻകൂർ അനുമതി വാങ്ങി ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്ന രീതി എ.കെ.ജിക്ക് എന്നപോലെ വി.എസിനും വശമില്ലായിരുന്നു. അതുകൊണ്ടാണ് കോഴിക്കോട് ഐസ്ക്രീം പാർലർ കേസും മതികെട്ടാൻമലയും വാഗമണ്‍ കൈയേറ്റവും ഇടമലയാറും കോവളം കൊട്ടാരവും ഒക്കെ സ്വന്തം അജൻഡയാക്കി സമരം സംഘടിപ്പിച്ചത്. ഈ ധിക്കാരത്തിന്റെയും ഒറ്റയാൻശൈലിയുടെയും പേരിൽ പാർട്ടി നേതൃത്വത്തിൽനിന്ന് കടുത്ത എതിർപ്പ് അദ്ദേഹത്തിനു നേരിടേണ്ടിവന്നു.
പല രൂപത്തിലുള്ള അച്ചടക്ക നടപടികൾ അദ്ദേഹത്തിന് ഒന്നിനു പിറകെ ഒന്നായി ചാർത്തിക്കൊടുത്തുകൊണ്ടുമിരുന്നു. നേതൃത്വത്തിൽ ഒറ്റപ്പെടുന്പോഴും പാർട്ടി അണികളുടെയും പുറത്തു ബഹുജനങ്ങളുടെയും കണ്ണിലുണ്ണിയായി അദ്ദേഹം മാറി. ""കണ്ണേ കരളേ വിയെസേ, ഞങ്ങൾ ജനങ്ങൾ നിങ്ങൾക്കൊപ്പം'' എന്ന മുദ്രാവാക്യം കേരളത്തിലെ ഗ്രാമ, നഗരത്തെരുവുകളിൽ മുഴങ്ങിക്കേട്ടു.
ഈ പശ്ചാത്തലത്തിലാണ് 2006ലെ തെരഞ്ഞെടുപ്പ്. വി.എസിന്റെ ഇടപെടൽ മൂലം ന്യൂനപക്ഷങ്ങളിൽനിന്നു പാർട്ടി ഒറ്റപ്പെട്ടു എന്നും വി.എസിന്റെ നയങ്ങൾ വികസനവിരുദ്ധമാണെന്നും അതുകൊണ്ടു വി.എസിനെ സ്ഥാനാർഥിയാക്കിയാൽ മുന്നണി പരാജയപ്പെടുമെന്നുമുള്ള ന്യായം പറഞ്ഞ് മത്സരരംഗത്തുനിന്ന് ഒഴിവാക്കി. കേരളത്തിൽ ഇടതുപക്ഷത്തെ സ്നേഹിക്കുന്ന നിഷ്പക്ഷരായ ബുദ്ധിജീവികളും യുവാക്കളും തൊഴിലാളികളും ബഹുജനങ്ങൾ ആകെയും വി.എസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലുടനീളം പ്രതിഷേധമുയർത്തി. പാർട്ടി അണികൾ ആകെ ക്ഷോഭിച്ചുമറിഞ്ഞു. ഗത്യന്തരമില്ലാതെ പോളിറ്റ് ബ്യൂറോ തന്നെ ഇടപെട്ട് അദ്ദേഹത്തെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. വലിയ ഭൂരിപക്ഷത്തിൽ ഇടതുമുന്നണി ജയിച്ചു.
2006 മേയ് 24ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വി.എസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2011ലും വി.എസിനു സീറ്റ് നിഷേധിച്ചെങ്കിലും ജനം ഇടപെട്ടു തിരുത്തിച്ചു. വി.എസ് ജയിച്ചെങ്കിലും മുന്നണി പരാജയപ്പെട്ടു. 2016ൽ വി.എസും പിണറായിയും മത്സരിച്ചു. രണ്ടു പേരും വിജയിച്ചു. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജനങ്ങൾ ഏറെ ആഗ്രഹിച്ച ഒരു രണ്ടാം വരവ് വി.എസിനു നിഷേധിക്കപ്പെട്ടു.
പുന്നപ്രയിലെയും വയലാറിലെയും ധീരന്മാർക്കൊപ്പം നിന്നു പൊരുതി ആ മണ്ണിൽ പരാജയം ഭക്ഷിച്ചു വളർന്ന വി.എസ്, ഏത് അവഹേളനവും അച്ചടക്കനടപടികളും നേരിട്ട് താൻ കെട്ടിപ്പടുത്ത പാർട്ടിയുടെ പതാക സ്വന്തം നെഞ്ചോടു ചേർത്തുകൊണ്ടു ചരിത്രത്തിലെ വിവിധ നാൽക്കവലകളിൽ പതറാതെ മുന്നേറുന്ന കാഴ്ചയാണു കേരളം സ്വന്തം കണ്മുന്നിൽ കണ്ടത്. പ്രശ്നങ്ങൾ അതിന്റെ ഉറവിടത്തിൽ എത്തി ഏറ്റെടുക്കുന്ന ഒരു വിപ്ലവകാരിയുടെ ആർജവമാണ് വി.എസിന് ആദ്യം മുതലേ ഉണ്ടായിരുന്നത്. അതിനു പാർട്ടി ചട്ടക്കൂട്ടിൽനിന്ന് ഉണ്ടാകാവുന്ന വരുംവരായ്മകളെക്കുറിച്ച് ചിന്തിച്ചിരുന്നേ ഇല്ല. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് പ്രായം ശരീരത്തോടു കലഹിച്ചുതുടങ്ങിയ കാലത്തും മൂന്നാറിലെ പെന്പിളൈ ഒരുമൈ സമരക്കാരുടെ അരികിലെത്തി അവർക്കൊപ്പം കുത്തിയിരുന്നത്. പാർട്ടി കമ്മിറ്റി കൂടി അവിടെ എടുക്കുന്ന തീരുമാനങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന അച്ചടക്കമുള്ള ഒരു കമ്യൂണിസ്റ്റ് ആയിരുന്നില്ല വി.എസ്. നാട്ടിൽ ജനങ്ങൾക്ക് ഏതു പ്രശ്നമുണ്ടാകുന്പോഴും അതിൽ ഇടപെടാനും ജനങ്ങളെ അണിനിരത്തി അതിനു പരിഹാരം കാണാനും നേതൃത്വം കൊടുക്കുന്ന ഒരു ജൈവവിപ്ലവകാരിയാണ് അദ്ദേഹം.
എ.കെ.ജിക്കുശേഷം അത്തരമൊരു നേതാവ് മലയാളിക്ക് ഉണ്ടായിട്ടില്ല എന്നതാണു വസ്തുത.
വിരിഞ്ഞ നെഞ്ചുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഒരു സാധാരണക്കാരനായ അസാധാരണ വിപ്ലവകാരിയാണ് വി.എസ്. അതുകൊണ്ട് പാർട്ടി ഭരണഘടനയിലെ അച്ചടക്ക മുഴക്കോലുകൊണ്ട് വി.എസിന്റെ പ്രവർത്തനങ്ങളെ പലപ്പോഴും അളന്നെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, ജീവിതത്തിലൊരിക്കലും സ്വന്തം പാർട്ടിയുടെ തീരുമാനങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞിട്ടുമില്ല.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം അഗ്നിവീഥികളിലൂടെ നടന്നുകയറുന്ന കാലത്ത് വി.എസിനു പതിനേഴ് വയസായിരുന്നു പ്രായം. അന്ന് ഉള്ളംകൈയിൽ ജീവനും മുറുകെപ്പിടിച്ച് ചുറുചുറുക്കോടെ അതിനൊപ്പം നടന്നുകയറിയ കമ്യൂണിസ്റ്റാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. അന്നത്തെ അതേ ചുറുചുറുക്കോടെ നിരവധി സമരഭൂമികളും അഗ്നിപരീക്ഷകളും കടന്ന് അദ്ദേഹം പ്രായത്തെ തോൽപ്പിച്ച് നേതൃനിരയിൽ തന്നെ നിലകൊണ്ടു. അദ്ദേഹത്തിന്റെ പാർട്ടി ഘടകം ഏതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നില്ല വി.എസിന്റെ വാക്കുകൾ കേട്ടതും നിലപാടുകൾ അംഗീകരിച്ചതും.
എം.എൻ. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞു: ""ഇന്നു നമുക്കൊരു ഗാന്ധി ഇല്ല. എങ്കിലും അന്നു ഗാന്ധി എങ്ങനെ ഇന്ത്യയുടെ ഹൃദയത്തെ പ്രതിഫലിപ്പിച്ചിരുന്നോ അതുപോലെ കേരളത്തിന്റെ ഹൃദയത്തെ പ്രതിഫലിപ്പിക്കുന്ന ഒരാൾക്ക് ആരോ ഏതോ സമയത്ത് ഇട്ട പേരാണ് വി.എസ്. അച്യുതാനന്ദൻ. അദ്ദേഹത്തെ ഞങ്ങൾ ഒരാളായി കാണുന്നില്ല. കേരളത്തിനുവേണ്ടി ഉറഞ്ഞുതുള്ളുന്ന ഒരു കോമരമായി ഒരുപക്ഷേ, കേരളത്തിന്റെ മുഴുവൻ ശബ്ദമായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്ന ഒരു വ്യക്തിയായാണു കാണുന്നത്.''വിഎസ് എന്ന കമ്യൂണിസ്റ്റ് വിസ്മയത്തെ ഇതിനപ്പുറം വിശേഷിപ്പിക്കാൻ ആവില്ല.
(കവിയും നാടകകൃത്തും മുൻ എംഎൽഎയുമാണ് ലേഖകൻ)
Leader Page
വിഎസ് എന്ന രണ്ടക്ഷരത്തിനു സമരം എന്നുകൂടി അർഥമുണ്ട്. കേരളം കണ്ട പ്രധാനപ്പെട്ട എല്ലാ ജനകീയപ്രക്ഷോഭങ്ങളുടെയും മുൻനിരയിൽ വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു. കറകളഞ്ഞ കമ്യൂണിസ്റ്റുകാരന്റെ ആദർശധീരതയും നെഞ്ചുറപ്പുമാണ് അദ്ദേഹത്തെ കലാപകാരിയാക്കിയത്. തീയിൽ കുരുത്തത് വെയിലത്തു വാടില്ലെന്ന ചൊല്ല് വി.എസിനെ സംബന്ധിച്ചു തികച്ചും അർഥവത്താണ്.
പുന്നപ്ര വയലാറിലും മതികെട്ടാൻമലയിലും പ്ലാച്ചിമടയിലും മൂന്നാറിലും കോവളത്തും... അങ്ങനെയങ്ങനെ എണ്ണമറ്റ സമരപഥങ്ങളിലൂടെയാണ് വി.എസ് അക്ഷീണനായി നടന്നുകയറിയത്. പി. കൃഷ്ണപിള്ളയും എ.കെ.ജിയും ഇ.എം.എസും പകർന്നുകൊടുത്ത പോരാട്ടവീര്യത്തിന്റെയും കമ്യൂണിസ്റ്റ് ബോധത്തിന്റെയും കനൽ പ്രായത്തിന്റെ അവശതകളിലും വി.എസ് കൈവിടാതെ കാത്തു.
രാഷ്ട്രീയപ്രവർത്തനത്തിനും പ്രതികരണത്തിനും വി.എസിനു പ്രായം പ്രശ്നമായിരുന്നില്ല. പാർട്ടിക്കു പുറത്തെപ്പോലെ പാർട്ടിക്കുള്ളിലും സമരത്തിന്റെ വാൾമുന വി.എസ് ഉറയിലിട്ടില്ല. പാർട്ടിയുടെ അടവുകളിലും തന്ത്രങ്ങളിലും വ്യതിയാനങ്ങളും വ്യതിചലനങ്ങളും വന്നുഭവിച്ചപ്പോൾ അദ്ദേഹം അഗാധമായി ദുഃഖിച്ചു. ചിലപ്പോഴൊക്കെ നേതൃത്വത്തോടു കലഹിച്ചു. അപ്പോഴൊക്കെയും ഇന്ത്യയിലെ ഏറ്റവും മുതിർന്ന ഈ കമ്യൂണിസ്റ്റുകാരനിലെ പഴയ പോരാളി സടകുടഞ്ഞുണരുകയായിരുന്നു. സിപിഎം രൂപീകരിച്ച നേതാക്കളിൽ ഏകവ്യക്തിയായി അവശേഷിച്ചപ്പോഴും വി.എസ് ഓരോ ശിക്ഷാനടപടിയും അച്ചടക്കത്തോടെ ഏറ്റുവാങ്ങി. അപ്പോഴൊക്കെയും അദ്ദേഹം കൂടുതൽ ഉറച്ച കമ്യൂണിസ്റ്റുകാരനാകുകയായിരുന്നു.
ദാരിദ്ര്യത്തിൽനിന്ന് നേതൃനിരയിലേക്ക്
പട്ടിണിയുടെയും നിരാലംബതയുടെയും ഇരുട്ടിൽനിന്നാണു വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ വളർന്നുവന്നത്. പതിനൊന്നാം വയസിൽ അമ്മ നഷ്ടപ്പെട്ട കുട്ടി. വിശപ്പടക്കാൻ ഭക്ഷണമില്ലാതെയും മറ്റുള്ള കുട്ടികളോടൊപ്പം കളിച്ചുല്ലസിച്ച് സ്കൂളിൽ പോകാനാവാതെയും വളർന്ന ബാലൻ. പക്ഷേ അനീതികൾക്കെതിരായ ധീരമായ മുന്നേറ്റം ആ ബാലനിൽ പ്രകടമായിരുന്നു. കളർകോട് അന്പലത്തിൽക്കൂടി സ്കൂളിലേക്കു നടന്നുപോയിരുന്ന കറുത്തു മെല്ലിച്ച അച്യുതാനന്ദനെ ചില സവർണ ബാലന്മാർ തടഞ്ഞുനിർത്തി തല്ലി. അടുത്ത ദിവസവും അതേ സ്ഥലത്തു കാത്തുനിന്ന സവർണ ബാലന്മാരെ അച്യുതാനന്ദൻ ഒറ്റയ്ക്കു തല്ലിയോടിച്ചു. അയിത്തത്തിനും ജാതിക്കോയ്മയ്ക്കും എതിരായുള്ള അച്യുതാനന്ദന്റെ ആദ്യപ്രക്ഷോഭമായിരുന്നു അത്.
ജ്യേഷ്ഠന്റെ തയ്യൽക്കടയിലിരുന്നുകൊണ്ടായിരുന്നു അച്യുതാനന്ദന്റെ ആദ്യകാല പാർട്ടി വിദ്യാഭ്യാസം. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനവുമടക്കമുള്ള കമ്യൂണിസ്റ്റ് താത്വികഗ്രന്ഥങ്ങൾ വായിച്ചതോടെ ലോകോത്തരമായ ആശയലോകവും സമത്വത്തെക്കുറിച്ചുള്ള സുവർണ പ്രതീക്ഷകളും അച്യുതാനന്ദന്റെ മനസിൽ കൂടുകെട്ടി.
കുട്ടനാടൻ കർഷകത്തൊഴിലാളികളുടെ അവകാശസമരങ്ങളുടെ മുണിപ്പോരാളിയായി നിന്നുകൊണ്ടാണ് വി.എസ് തന്റെ ജനകീയ സമരപരന്പരകൾക്കു തുടക്കം കുറിച്ചത്. ജ്യേഷ്ഠൻ ഗംഗാധരന്റെ തയ്യൽക്കടയിൽ സഹായിയായി പ്രവർത്തിച്ചുവന്ന വേളയിലാണ് അച്യുതാനന്ദൻ കർഷകത്തൊഴിലാളികളുടെ ദൈന്യവും വിഷമതകളും കണ്ടറിഞ്ഞ് ഇറങ്ങിപ്പുറപ്പെട്ടത്. ജന്മിത്തത്തിനെതിരേ കേരളത്തിൽ നടന്ന ആദ്യകാല കലാപങ്ങളിൽ ഒന്നാണ് പതിനേഴുകാരനായ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന കുട്ടനാടൻ കർഷകത്തൊഴിലാളി സമരം. കൊയ്തെടുക്കുന്ന നെല്ലിന് അനുസരിച്ചുള്ള ന്യായമായ കൂലിപോലും കർഷകത്തൊഴിലാളിക്കു ലഭിക്കാതിരുന്ന കാലമായിരുന്നു അത്. തൊഴിലാളികളെ പറ്റിക്കുന്ന ജന്മിമാർക്കെതിരേ അച്യുതാനന്ദൻ അതിശക്തമായി പ്രതികരിച്ചു.
ചെയ്യുന്ന ജോലിക്ക് ഉചിതമായ കൂലി എന്ന വ്യവസ്ഥ മുന്നോട്ടുവച്ചുകൊണ്ടു നടത്തിയ സമരത്തിൽ നൂറുകണക്കിനു കർഷകത്തൊഴിലാളികളെ പങ്കെടുപ്പിക്കാൻ അച്യുതാനന്ദനു കഴിഞ്ഞു. ആ സമരത്തെത്തുടർന്നു തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. പതിനേഴാം വയസിൽ ആസ്പിൻവാൾ കന്പനിയിലെ തൊഴിലാളിയായി മാറിയ വി.എസ് അവിടെയും ധീരമായ സമരങ്ങൾക്കു നേതൃത്വം കൊടുത്തു. അനീതിയും അന്യായവും എവിടെക്കണ്ടാലും പ്രതികരിക്കുന്നത് വി.എസിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സ്വഭാവ സവിശേഷതയായിരുന്നു. ധൈര്യമില്ലാത്തവൻ കമ്മ്യൂണിസ്റ്റാകരുത് എന്നതായിരുന്നു എന്നും അദ്ദേഹത്തിന്റെ നിലപാട്.
പുന്നപ്ര-വയലാർ സമരം
ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന്റെ മുൻനിരക്കാരനായിരുന്നു വി.എസ്. ചെറിയ ചെറിയ യോഗങ്ങളിലൂടെയാണ് പുന്നപ്ര-വയലാർ ഒരു വലിയ ജനകീയ സമരമായി മാറിയത്. അച്യുതാനന്ദന്റെ വീടുതന്നെ ഒരു സമരക്യാന്പായിരുന്നു. 1946 ഡിസംബർ 23ന് പൊട്ടിപ്പുറപ്പെട്ട ആ സമരത്തിനെതിരായി സിപിയുടെ പോലീസ് അതിഭീകരമായ മർദനമുറകൾ അഴിച്ചുവിട്ടു.
തോക്കിന്റെയും ലാത്തിയുടെയും മുന്നിൽ നെഞ്ചുവിരിച്ചു നിന്ന അനേകം സമരക്കാർക്കു ജീവൻ വെടിയേണ്ടിവന്നു. സി.പിയുടെ കാക്കിപ്പട നാടൊട്ടുക്കും കമ്യൂണിസ്റ്റുകാരെ വേട്ടയാടി. പുന്നപ്രയിലെയും വയലാറിലെയും കയർ-കർഷകത്തൊഴിലാളികളാണ് അന്നു സമരക്കാർക്ക് അഭയം നൽകിയത്. ആലപ്പുഴ ട്രേഡ് യൂണിയൻ സംയുക്തസമ്മേളനത്തിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കുന്പോഴാണ് വി.എസ്, ആർ. സുഗതൻ, വി.ഐ. സൈമണ്‍, കെ.എൻ. പത്രോസ്, എൻ. ശ്രീകണ്ഠൻ നായർ എന്നിവരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാൻ നീക്കമുണ്ടായത്. സുഗതനും സൈമണും പോലീസിന്റെ പിടിയിലായി. വി.എസിന് ഒളിവിൽ പോകേണ്ടിവന്നു.
പൂഞ്ഞാറിൽ ഒളിവിൽ കഴിഞ്ഞുകൊണ്ടാണ് തുടർന്ന് അദ്ദേഹം സമരത്തിനു നേതൃത്വം കൊടുത്തത്. അവിടെവച്ച് പോലീസിന്റെ പിടിയിലായി. ഇടിയൻ നാരായണപിള്ള എന്ന പോലീസുകാരന്റെ നേതൃത്വത്തിലാണ് വി.എസിനെ പിടികൂടിയത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിലും പാലാ സബ്ജയിലിലുംവച്ചു വി.എസ് ഏറ്റുവാങ്ങിയ കൊടിയ മർദനത്തിന്റെ അടയാളം അവസാനം വരെ അദ്ദേഹത്തിന്റെ കാൽവെള്ളയിലുണ്ടായിരുന്നു.
നിർഭയനും സാഹസികനുമായ പോരാളിയായിരുന്നു വി.എസ്. അവശരുടെയും ആർത്തന്മാരുടെയും നിലവിളികൾക്കു കാതുകൊടുത്ത ആദർശശുദ്ധിയുള്ള കമ്യൂണിസ്റ്റ്. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിൽ അദ്ദേഹം നേതൃത്വം കൊടുത്ത സമരങ്ങളിലും ഈ ആത്മാർപ്പണം പ്രകടമാണ്. പ്രായത്തിന്റെ അവശതകളും അനാരോഗ്യവും മറന്നു ജനങ്ങളോടൊപ്പം സമരമുഖങ്ങളിലൂടെ മുന്നേറാൻ വി.എസിനു കഴിഞ്ഞത് കടന്നുവന്ന കനൽപ്പാതകളെ മറക്കാത്തതുകൊണ്ടാണ്. മതികെട്ടാൻമലയിലെ കൈയേറ്റം കാണാൻ എൺപതുകളുടെ ക്ഷീണാവസ്ഥയിൽ കിലോമീറ്ററുകൾ കാൽനടയായി പോയ പ്രതിപക്ഷനേതാവായ വി.എസിനെ മലയാളിക്ക് ഒരിക്കലും മറക്കാനാവില്ല. കൊക്കകോള കന്പനി പ്ലാച്ചിമടയിൽനിന്നു കെട്ടുകെട്ടിപ്പോയതിനു പിന്നിൽ വി.എസിന്റെ ധീരമായ സാന്നിധ്യവും ഉണ്ടായിരുന്നു. ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹം നൽകിയ പിന്തുണ അവിടത്തെ സമരക്കാർക്കു വലിയ ആവേശമായിരുന്നു.
എന്നും സമരമുഖത്ത്
മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരായി വി.എസ് എടുത്ത നിലപാട് കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിലെ ധീരമായ മുന്നേറ്റങ്ങളിലൊന്നാണ്. സമരങ്ങളിൽ പലപ്പോഴും പാർട്ടിയും വി.എസും രണ്ടു വഴിക്കായിരുന്നെങ്കിലും കൈയേറ്റക്കാരുടെ സ്വച്ഛന്ദപ്രവർത്തനങ്ങൾക്ക് കാര്യമായി തടയിടാൻ വി.എസിനു കഴിഞ്ഞു.
മൂന്നാറിലെ എസ്റ്റേറ്റ് തൊഴിലാളികളായ പെന്പിളൈ ഒരുമയുടെ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ നേതാക്കളിൽ വി.എസിനു ലഭിച്ച സ്വീകാര്യത വേറൊരു രാഷ്ട്രീയ നേതാവിനും കിട്ടിയില്ലെന്നതു പ്രത്യേകം ഓർമിക്കണം. അതിനു കാരണം തങ്ങളിൽ ഒരാൾതന്നെയാണ് അച്യുതാനന്ദൻ എന്ന തൊഴിലാളിവർഗത്തിന്റെ തിരിച്ചറിവു തന്നെയാണ്.
Leader Page
ജനിച്ചു വളർന്ന സാഹചര്യങ്ങൾകൊണ്ടാകാം വി.എസ്. അച്യുതാനന്ദന്റെ മുഖത്ത് ചിരി വിടരുന്നത് അപൂർവമായിട്ടായിരുന്നു. മുഖം നോക്കാത്ത സംസാരവും കർക്കശമായ നിലപാടുകളും മൂലം പൊതുസമൂഹത്തിൽ അദ്ദേഹത്തിന് അനുകൂലികളേക്കാൾ കൂടുതൽ എതിരാളികളായിരുന്നു. ഇതേ വി.എസ്. അച്യുതാനന്ദൻ രാഷ്ട്രീയജീവിതത്തിന്റെ സായാഹ്നത്തിൽ കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവായി മാറിയതിനും കേരളം സാക്ഷിയായി. എല്ലാ അർഥത്തിലും കേരള രാഷ്ട്രീയത്തിലെ ഒരു അദ്ഭുത പ്രതിഭാസമായിരുന്നു വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ്.
ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. ഇത്ര ദീർഘമായ പൊതുപ്രവർത്തന പാരന്പര്യമുള്ള മറ്റൊരു രാഷ്ട്രീയനേതാവ് രാജ്യത്തെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയിൽ സമീപഭാവിയിലുണ്ടായിട്ടില്ല.
കുറേ നാളുകളായി പൊതുവേദികളിൽനിന്നും രാഷ്ട്രീയസംവാദങ്ങളിൽ നിന്നുമൊഴിഞ്ഞ് തിരുവനന്തപുരത്ത് ബാർട്ടണ്‍ ഹില്ലിലെ വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും കേരളീയർ ഏതാണ്ടെല്ലാ ദിവസവും വി.എസിനെ ക്കുറിച്ചു ചർച്ച ചെയ്തിരുന്നു. ഏതു രാഷ്ട്രീയചർച്ചകളിലും സംവാദങ്ങളിലും വി.എസിന്റെ പേരു നിറഞ്ഞു നിന്നു. അദ്ദേഹം കേരള രാഷ്ട്രീയത്തിൽ ചെലുത്തിയ സ്വാധീനം അത്രമേൽ വലുതായിരുന്നു. വി.എസ് സജീവമായിരുന്നെങ്കിൽ എന്നു കേരളീയർ ആലോചിച്ചു പോയ എത്രയോ അവസരങ്ങൾ ഇക്കാലത്തുണ്ടായി.
കൊടിയ ദാരിദ്ര്യത്തിൽ ജനിച്ചു വളർന്ന, ഏഴാം ക്ലാസിൽ പഠനം നിർത്തിയ വി.എസ്, 1938ൽ സ്റ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലിറങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിപദവി വരെ എത്തി. എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദത്തിൽ നിന്നിറങ്ങുന്പോഴും കേരളത്തിലെ യുവാക്കളെ ഏറ്റവും പ്രചോദിപ്പിക്കുന്ന നേതാവായിരുന്നു അദ്ദേഹം. വിസ്മയം എന്നല്ലാതെ ഏതു വാക്കുപയോഗിച്ച് അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറ്റും.
തെന്നിമാറിയ മുഖ്യമന്ത്രിപദം
പാർട്ടിയിൽ അതിശക്തനായി ഉയർന്നുവന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രിപദം വി.എസിൽനിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചുകൊണ്ടിരുന്നു.
1987ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991ൽ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വി.എസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ, രാജീവ്ഗാന്ധി വധത്തേത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വി.എസ് പ്രതിപക്ഷനേതാവായി.
1996ൽ വി.എസിന്റെ നേതൃത്വത്തിലാണ് ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചുകൊണ്ട് സ്വന്തം തട്ടകമായ മാരാരിക്കുളത്ത് വി.എസ്. അച്യുതാനന്ദൻ പരാജയപ്പെട്ടു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്ന്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായി. വി.എസിന്റെ കാത്തിരിപ്പ് വീണ്ടും നീണ്ടു. അടുത്ത തെരഞ്ഞെടുപ്പിൽ തട്ടകം മാറി മലന്പുഴയിൽനിന്നു വൻഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ഇടതുമുന്നണി പരാജയപ്പെട്ടു. 2006 ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും വി.എസ് കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാവായി മാറിക്കഴിഞ്ഞിരുന്നു.
അഞ്ചു വർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തിനിടയിൽ ജനകീയ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തിയത്. എന്നാൽ, തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും പാർട്ടി സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടു. കേരളത്തിലങ്ങോളമിങ്ങോളം വലിയ പ്രതിഷേധമാണ് ഇതിനെതിരേ അരങ്ങേറിയത്. ഒടുവിൽ പാർട്ടിക്കു വഴങ്ങേണ്ടിവന്നു. അങ്ങനെ വി.എസ് മത്സരിച്ചു ജയിച്ച് 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി. അങ്ങനെ 1991 ൽ ഉറപ്പിച്ച മുഖ്യമന്ത്രിപദം മൂന്നു തെരഞ്ഞെടുപ്പിനും പതിനഞ്ചു വർഷത്തിനും ശേഷം യാഥാർഥ്യമായി. വി.എസ്. അച്യുതാനന്ദൻ എന്ന പോരാളിയുടെ അചഞ്ചലമായ പോരാട്ട വീര്യമാണ് ഇതിനു പിന്നിലും കേരളം കണ്ടത്.
പരുക്കൻ കമ്യൂണിസ്റ്റിൽനിന്നു ജനപ്രിയ നേതാവിലേക്ക്
സ്റ്റാലിനിസ്റ്റ് നേതാവ് എന്നായിരുന്നു വി.എസ്. അച്യുതാനന്ദനെ വിശേഷിപ്പിച്ചിരുന്നത്. പാർട്ടി ചിട്ടവട്ടങ്ങൾക്കുള്ളിൽനിന്നു മാത്രം ഏതു വിഷയത്തെയും നോക്കിക്കണ്ടിരുന്ന വി.എസ് എന്ന കമ്യൂണിസ്റ്റ് നേതാവ് പാർട്ടി അണികളുടെ കണ്ണിലുണ്ണിയായിരുന്നെങ്കിലും അതിനു വെളിയിലുള്ളവർക്കിടയിൽ അത്ര പ്രിയങ്കരനായിരുന്നില്ല. എന്നാൽ, പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള വി.എസിന്റെ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് പാർട്ടിക്കു വെളിയിലേക്കും അദ്ദേഹത്തിന്റെ സ്വാധീനവലയം വ്യാപിപ്പിക്കുന്നതിനിടയാക്കി.
ജനങ്ങൾ കഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്കു നേരിട്ടെത്തി അവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന വി.എസിന്റെ രാഷ്ട്രീയശൈലിയാണ് ജനപ്രീതി വർധിപ്പിച്ചത്. പരിസ്ഥിതി അനുകൂല, സ്ത്രീപക്ഷ നിലപാടുകളും വി.എസിനെ സാധാരണക്കാർക്കിടയിൽ പ്രിയങ്കരനാക്കി. അഴിമതിക്കെതിരായ പോരാട്ടങ്ങളും മുഖം നോക്കാതെയുള്ള അഭിപ്രായപ്രകടനങ്ങളും ഇടപെടലുകളും കേരളത്തിൽ വി.എസിന് ഒരു രക്ഷകന്റെ പ്രതിച്ഛായ സമ്മാനിച്ചു. മതികെട്ടാൻചോലയിലും മുല്ലപ്പെരിയാറിലും വാഗമണ്‍ കൈയേറ്റഭൂമിയിലുമെല്ലാം നേരിട്ടെത്തിയാണ് പോർമുഖം തുറന്നത്. ഇടമലയാർ കേസിലെ ഇടപെടലും മറ്റും അഴിമതിവിരുദ്ധ പോരാളിയെന്ന വിഎ.സിന്റെ പേര് ഉറപ്പിച്ചു. ജനങ്ങൾക്കിടയിലെത്തി അവരുടെ പോരാട്ടങ്ങൾ ഏറ്റെടുത്തും കോടതികൾ വഴിയുള്ള നിയമപോരാട്ടത്തിലൂടെയും വി.എസ് ഇക്കാലമത്രയും നിരന്തരമായ പോരാട്ടങ്ങളിൽ ഏർപ്പെടുകയായിരുന്നു.
പാർട്ടിയുമായി പോര്
പാർട്ടിക്കു പുറത്ത് വി.എസിന്റെ ജനപ്രീതി വർധിക്കുന്നതിനനുസരിച്ച് പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന്റെ ശത്രുപക്ഷം ശക്തിപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും ഓർമിക്കപ്പെടുന്നത് പാർട്ടിയും വി.എസും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടലുകളുടെ പേരിലാണ്. പാർട്ടിയിൽ ദുർബലനായി തീരുന്നതിനനുസരിച്ച് ജനങ്ങൾക്കിടയിൽ വി.എസ് എന്ന രാഷ്ട്രീയ നേതാവ് ശക്തനായി മാറിക്കൊണ്ടിരുന്ന അപൂർവകാഴ്ചയാണ് കേരളം കണ്ടത്.
പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും തമ്മിലുള്ള പരസ്യ വാക്പോര് പാർട്ടി അച്ചടക്കത്തിന്റെ സർവസീമകളും കടന്നു. ഇരുവരും പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്തായി. പിണറായി വീണ്ടും പോളിറ്റ് ബ്യൂറോയിൽ മടങ്ങിയെത്തിയെങ്കിലും വി.എസ്. പുറത്തു തന്നെ തുടർന്നു. അപ്പോഴും കേരളത്തിലെ ഏറ്റവും ജനപ്രിയ നേതാവായി വി.എസ് തുടർന്നു എന്നതു ചരിത്രം.
തെന്നിമാറിയ രണ്ടാമൂഴം
എണ്‍പത്തിയെട്ടാം വയസിൽ മുഖ്യമന്ത്രിപദമൊഴിഞ്ഞ വി.എസ് അതുകഴിഞ്ഞ് അഞ്ചു വർഷം കരുത്തനായ പ്രതിപക്ഷ നേതാവായി കേരളത്തിൽ നിറഞ്ഞു നിന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ വി.എസും പിണറായി വിജയനും മത്സരിച്ചു. ഒടുവിൽ മുഖ്യമന്ത്രിസ്ഥാനത്തേക്കു നറുക്കു വീണത് പിണറായി വിജയനാണ്. അതോടെ കേരള രാഷ്ട്രീയത്തിൽ ഒരു പരിധി വരെ വി.എസ് യുഗം അവസാനിച്ചു. അപ്പോഴും വി.എസിന്റെ വാക്കുകൾക്കു കേരളം ചെവിയോർത്തിരുന്നു. അദ്ദേഹത്തിന്റെ ഒറ്റവരി പ്രസ്താവനയ്ക്ക് കേരള രാഷ്ട്രീയത്തെ മാറ്റി മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു. വി.എസ് എന്നും ഒരു പോരാളിയായിരുന്നു. രാഷ്ട്രീയജീവിതം ആരംഭിച്ച നാൾ മുതൽ ഏതാണ്ട് അവസാനനാളുകൾ വരെ. പാർട്ടിക്കുള്ളിലും പുറത്തും ഒരേ സമയം പോരാടി ഇത്ര ദീർഘകാലം കേരള രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിൽ നിലനിന്നതു തന്നെ അദ്ഭുതം. ഇനി ഇങ്ങനെയൊരു നേതാവ് ഉണ്ടാകുമോ എന്നതു സംശയം.
Editorial
താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
ഒരു സമരം കഴിഞ്ഞെന്നു കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. എന്നിട്ടും തളർന്നുറങ്ങാത്ത രണ്ടക്ഷരങ്ങളായി വിഎസ് ചരിത്രത്തിലേക്ക് ഉണർന്നെണീൽക്കുകയാണ്. കേരളത്തിന്റെ കണ്ണിൽനിന്നു മറയുന്നത് ഒരു മനുഷ്യനല്ല, ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രസ്ഥാനവത്കരിച്ചതും ഒത്തുതീർപ്പിലോ അപചയത്തിലോ താഴാതിരുന്നതുമായ പ്രകന്പനമാണ്. അത് അറിയപ്പെട്ടിരുന്നത് വി.എസ്. അച്യുതാനന്ദൻ എന്ന പേരിലായിരുന്നു.
പക്ഷേ, വിഎസ് എന്ന രണ്ടക്ഷരം മതി ആ സമരകാലത്തിന്റെ വീര്യമറിയാൻ. ഇനിയത്, കേരളത്തിന്റെ ചരിത്രത്തിൽ തനിച്ചുനിൽക്കുന്നൊരു നക്ഷത്രച്ചുവപ്പായിരിക്കും. വിട. 2006 മേയ് 18ന് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ മലയാളികളല്ലാത്തവർക്ക് അതൊരു അതിശയമായിരുന്നു. കാരണം 82-ാം വയസിൽ ഒരാൾ ആദ്യമായി മുഖ്യമന്ത്രിയായിരിക്കുന്നു. അതിനുമുന്‍പ് ഒരിക്കൽപോലും ഒരു മന്ത്രിപോലും ആയിട്ടുമില്ല.
പക്ഷേ, യുവാക്കളെ പിന്നിലാക്കി നാടും നഗരവും കാടും മലയും കയറിയിറങ്ങിയ വിഎസ് ചുളിഞ്ഞ നെറ്റികളെയെല്ലാം വെട്ടിനിരപ്പാക്കിക്കളഞ്ഞു. അതിനും എട്ടു പതിറ്റാണ്ടിലേറെ പഴമയുള്ള ആലപ്പുഴയിലെ പുന്നപ്രയിലെത്തണം, വിഎസിന്റെ സമരം അഥവാ ജീവിതം തുടങ്ങുന്നതു കാണാൻ. വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20ന് ജനിച്ചു. നാലാം വയസിൽ വസൂരി പിടിച്ച് അമ്മയും 11-ാം വയസിൽ അച്ഛനും മരിച്ചു.
ഏഴാം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം നിർത്തിയത് കൈയിൽ ഒരണയും ബാക്കിയില്ലാതിരുന്നതിനാലാണ്. ആലോചിച്ചു നിൽക്കാൻ സമയമില്ല... നാട്ടുന്പുറത്തെ തയ്യൽക്കടയിൽ ജ്യേഷ്ഠൻ ഗംഗാധരനൊപ്പം തുന്നൽക്കാരനായി. പിന്നെ, ആസ്പിൻവാൾ കയർ ഫാക്ടറിയിൽ തൊഴിലാളിയായപ്പോൾ വയസ് 15. പണിയെടുത്തു മടുത്തെങ്കിലും സന്തോഷിക്കാൻ മാത്രം കൂലിയില്ല. 16-ാം വയസിൽ സഹപ്രവർത്തകരെ സംഘടിപ്പിച്ച് കൂലി കൂട്ടിച്ചോദിച്ചു.
ഒരു നേതാവ് പിറക്കുകയായിരുന്നു. സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായിരുന്ന അച്യുതാനന്ദൻ 17-ാം വയസിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു. അയാളുടെ വിപ്ലവ വീര്യം തിരിച്ചറിഞ്ഞ പാർട്ടി നേതാവ് പി. കൃഷ്ണപിള്ള കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കുട്ടനാട്ടിലേക്കു പോകാൻ പറഞ്ഞു. 20-ാം വയസിൽ, 1943ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി സമ്മേളനത്തില്‍ അച്യുതാനന്ദൻ പ്രതിനിധിയായി. നേതാവ് വളർന്നപ്പോൾ പേരു ചുരുങ്ങി വിഎസായി.
തൊഴിലാളികൾ സംഘടിച്ചതോടെ ജന്മിമാർ നേതാവിനെ നോട്ടമിട്ടു. കൊടിയ മര്‍ദനങ്ങള്‍, ചെറുത്തുനില്‍പ്പുകള്‍, സമരങ്ങള്‍, പുന്നപ്ര വയലാര്‍ സമരം, ഒളിവുജീവിതം, അറസ്റ്റ്, കൊടിയ മർദനങ്ങൾ...! പുന്നപ്ര-വയലാർ സമരത്തിന്റെ പേരിൽ 1946ൽ പോലീസ് പിടിയിലായി. പൂഞ്ഞാർ ലോക്കപ്പിൽവച്ച് പോലീസുകാർ തോക്കിന്റെ ബയണറ്റ് കാൽവെള്ളയിൽ കുത്തിയിറക്കി. കെട്ടിയിട്ടു മർദിച്ചു. മരിച്ചെന്നു കരുതി കുറ്റിക്കാട്ടിലെറിഞ്ഞു.
പക്ഷേ, ജീവിതം കൈകൊടുത്തപ്പോൾ മുദ്രാവാക്യങ്ങൾ ഉച്ചസ്ഥായിയിലാകുകയായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത് 20 മാസം ജയിലിലായിരുന്നു. അഗ്നിപരീക്ഷണങ്ങളിൽ എരിഞ്ഞൊടുങ്ങാതിരുന്ന വിഎസ് പാർട്ടിയിലും പൊരുതിക്കയറി. 1954ല്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1980 മുതല്‍ 1992 വരെ സംസ്ഥാന സെക്രട്ടറി. പ്രായോഗികവാദിയാകാൻ മടിച്ചതിനാൽ സമരം പുറത്തൊതുങ്ങിയില്ല, സ്വന്തം പാർട്ടിയുടെ ദുഷ്കരമായ വേലിക്കകത്തേക്കും വ്യാപിച്ചു.
അടിയുറച്ച കമ്യൂണിസ്റ്റ് പ്രതിബദ്ധത അപചയങ്ങളെന്നു തോന്നിയതിനെയൊക്കെ ചോദ്യം ചെയ്തു. 2009ൽ പാർട്ടി പോളിറ്റ് ബ്യൂറോയിൽനിന്നു പുറത്താക്കി. 1965 മുതൽ 2016 വരെ 10 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിഎസ് മത്സരിച്ചു. 65ൽ അന്പലപ്പുഴയിലായിരുന്നു തുടക്കം. ആദ്യമത്സരത്തിൽ കോൺഗ്രസിലെ കെ.എസ്. കൃഷ്ണക്കുറുപ്പിനോടു പരാജയപ്പെട്ടു. പക്ഷേ, 67ലും 70ലും അതേ മണ്ഡലത്തിൽനിന്നു വിജയിച്ചു.
77ൽ ആർഎസ്പിയുടെ കുമാരപിള്ളയോടു പരാജയപ്പെട്ടു. 91ൽ മാരാരിക്കുളത്ത് വിജയിച്ചെങ്കിലും 96ൽ പരാജയപ്പെട്ടു. 2001ൽ മലന്പുഴയിൽനിന്നു വിജയിച്ച വിഎസ് പ്രതിപക്ഷ നേതാവായി. 2006ൽ മലന്പുഴയിൽനിന്നു ജയിച്ച് മുഖ്യമന്ത്രിയായി. പിന്നീട് 2011ലും 2016ലും മലന്പുഴയിൽനിന്നു തന്നെ വിജയിച്ചു. 2016 മുതൽ 2021 ജനുവരി 31 വരെ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായിരുന്നു.
സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെയും സൈദ്ധാന്തിക പ്രസിദ്ധീകരണമായ ചിന്തയുടെയും പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. ഇതും ഇതിലേറെയും അടയാളങ്ങൾ അവശേഷിപ്പിച്ചാണ്, വിഎസ് പോകുന്നത്; 1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച 32 പേരിൽ അവസാനത്തെയാൾ.
പാർട്ടിവിരുദ്ധമോ ജനകീയവിരുദ്ധമോ ആകുമെന്നറിഞ്ഞിട്ടും ശരിയെന്നു തോന്നിയ കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെട്ട വിഎസിനു പലപ്പോഴും തിരിച്ചു നടക്കേണ്ടിവന്നിട്ടുമുണ്ട്. 1996-97ൽ മങ്കൊന്പിൽ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽവയൽനികത്തലിനെതിരേയുള്ള സമരം കൃഷി വെട്ടിനിരത്തലിലേക്ക് വഴിമാറിയതോടെ വിഎസിനു തിരുത്തേണ്ടിവന്നു.
2007ൽ മൂന്നാറിലെ അനധികൃത കൈയേറ്റങ്ങളൊഴിപ്പിക്കുന്നതിന്റെ നടപടിക്രമങ്ങൾ സിപിഐ ഓഫീസ് ഒഴിപ്പിക്കുന്നതിലേക്ക് എത്തിയതോടെ വിഎസിന്റെ ദൗത്യസംഘത്തിനു മടങ്ങേണ്ടിവന്നു. താളത്തിലായിരുന്നെങ്കിലും പരുക്കനായിരുന്നു വിഎസിന്റെ ഭാഷയും പെരുമാറ്റവും. അതിനു കാരണം, തുന്നൽക്കടയിൽനിന്നു നിയമനിർമാണസഭയിലെത്തുവോളം ചവിട്ടിക്കടക്കേണ്ടിവന്ന കല്ലും മുള്ളും നിറഞ്ഞ വഴികളാകാം.
പക്ഷേ, കണ്ണീരിനോളം എത്താതെ ഒതുക്കിവച്ച വൈകാരികതകൾ ചിലപ്പോഴെങ്കിലും വിങ്ങിപ്പൊട്ടി. 2012 ജൂണിൽ കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരന്റെ ഒഞ്ചിയത്തെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ രമയെ ആശ്വസിപ്പിക്കുന്ന വിഎസിന്റെ ചിത്രം അത്തരമൊന്നായിരുന്നു. നെയ്യാറ്റിൻകരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ദിവസംതന്നെ അദ്ദേഹം നടത്തിയ ആ സന്ദർശനം പാർട്ടിയെ പരിക്കേൽപ്പിച്ചെങ്കിലും കൊലപാതകരാഷ്ട്രീയത്തിന്റെ അഹന്തയെ, രക്തസാക്ഷിബാക്കിയായ ഒരു കുടുംബത്തിന്റെ കണ്ണീരാറ്റിയ നിശബ്ദതകൊണ്ട് ചോദ്യം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള രാഷ്ട്രീയത്തിന് വിഎസിനോട് യോജിക്കുകയോ വിയോജിക്കുകയോ ആവാം. പക്ഷേ, അവഗണിക്കാനാവില്ല. ""പരാജയം ഭക്ഷിച്ചു ജീവിക്കുന്നവൻ’’ എന്നാണ് എം.എൻ. വിജയൻ വിഎസിനെ വിശേഷിപ്പിച്ചത്. അതേക്കുറിച്ചു പറയുന്ന തന്റെ ആത്മകഥ പൂർത്തിയാക്കാൻ വിഎസിനു വേണ്ടിവന്നത് വെറും 31 പേജ്. പക്ഷേ, വിഎസ് ആരായിരുന്നെന്ന് അറിയാൻ അതിന്റെ ശീർഷകം തന്നെ ധാരാളം "സമരം തന്നെ ജീവിതം’.
Kerala
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ.
രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് മെഡിക്കല്‍ ബുള്ളറ്റിനിൽ പറയുന്നത്.
വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നൽകുന്നത്.
കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Kerala
കൊച്ചി : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് ഡോ.വി.എ. അരുണ്‍ കുമാറിന്റെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് പദവി നിയമനവുമായി ബന്ധപ്പെട്ട വിഷയം ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ്.
രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഐഎച്ച്ആര്‍ഡിയുടെ ഡയറക്ടര്‍ പദവിയിലെത്താന്‍ അനുവദിക്കണോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കാനാണു കേസ് ഡിവിഷന് ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാന്‍ ജസ്റ്റീസ് ഡി. കെ. സിംഗ് നിര്‍ദേശിച്ചത്. ഓഡിറ്റുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ രേഖകള്‍ ആവശ്യപ്പെട്ട് എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല ഡീന്‍ ഡോ. വിനു തോമസ് നല്കിയ ഹര്‍ജിയെത്തുടര്‍ന്നാണു സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എടുക്കാന്‍ അനുവദിക്കാത്ത നടപടി ഡയറക്ടറുടെ പ്രതികാരമായി കാണാം. ഡയറക്ടര്‍ ഇന്‍ ചാര്‍ജായ അരുണ്‍ കുമാറിനു ഡയറക്ടറുടെ ചുമതല വഹിക്കാന്‍ യോഗ്യതയുണ്ടോയെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കേണ്ടതു ഡിവിഷന് ബെഞ്ചാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ രേഖകള്‍ നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
തൃക്കാക്കര മോഡല്‍ എന്‍ജിനിയറിംഗ് കോളജില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയിരിക്കേ മെന്‍സ് ഹോസ്റ്റലില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വാങ്ങിയതു സംബന്ധിച്ച അക്കൗണ്ട് ഓഡിറ്റിലെ പരാമര്‍ശങ്ങളില്‍ ഡോ. വിനു തോമസിനു ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. മെമ്മോയിലെ ആരോപണങ്ങള്‍ സംബന്ധിച്ച ഡിജിറ്റല്‍ പകര്‍പ്പ് ആവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
Kerala
തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം. സിപിഎം നേതാക്കൾ ആശുപത്രിയിലെത്തി വി.എസിനെ സന്ദർശിച്ചു.
തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലിനെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായി.
Kerala
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ 11.15 ഓടെയാണ് മുഖ്യമന്ത്രി തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെത്തിയത്.
വി.എസിനെ കണ്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ശ്വാസംമുട്ടലിനെ തുടർന്ന് പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ഇതിനിടെ അദ്ദേഹത്തിനു ഹൃദയാഘാതവുമുണ്ടായി. ഇപ്പോള്‍ കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് അദ്ദേഹം.